ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലിൽ രാഹുലിന് പകരം ഇഷാൻ കിഷൻ

ഐപിഎല്ലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എൽ രാഹുലിന് പകരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൻ്റെ ഫൈനലിൽ ഇഷാൻ കിഷൻ ഇടം പിടിച്ചു. ഇന്ത്യക്കുവേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് അദ്ദേഹം. ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ നായകൻ കൂടിയായ രാഹുലിന് തുടയെല്ലിനാണ് പരിക്കേറ്റത്. ഐപിഎല്ലിൻ്റെ തുടർന്നുള്ള മത്സരങ്ങളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഇതോടെ നഷ്ടമായി.

ഈ മാസം ഒന്നിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മാച്ചിനിടെ ഫീല്‍ഡ് ചെയ്യവെയായിരുന്നു താരത്തിൻ്റെ വലതു കാല്‍ത്തുടയ്ക്കു പരിക്കു പറ്റിയത്. തുടര്‍ന്നു ശസ്ത്രക്രിയക്കു ഒരുങ്ങുകയാണ് രാഹുല്‍. ശസ്ത്രക്രിയ കഴിഞ്ഞാല്‍ മൂന്ന് നാലു മാസമെങ്കിലും അദ്ദേഹത്തിനു മല്‍സര രംഗത്തു നിന്നും മാറി നില്‍ക്കേണ്ടിവരും. അതേസമയം, ഇഷാന്‍ കിഷനെ ഫൈനലിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയതിന് എതിരേ ആരാധകരുടെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മിന്നുന്ന ഫോമിലുള്ള വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ കൂടുതല്‍ മികച്ച ഓപ്ഷനായിരുന്നു എന്നും സഞ്ജു സാംസണിനെയും പരിഗണിക്കാമായിരുന്നു എന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.