വന്ദന കൊലപാതകം: പോലീസുകാർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി

  • IndiaGlitz, [Thursday,May 11 2023]

ഡോ. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞു കൊണ്ട് മരണത്തിനു വിട്ടു കൊടുത്തുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സംഭവത്തിൽ പോലീസിന് ദീർഘവീക്ഷണം ഇല്ലാതെ പോയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തു കൊണ്ട് ഒറ്റയ്ക്കാക്കി എന്ന് സുരേഷ് ഗോപി ചോദിച്ചു. ആ വന്ന പോലീസുകാരിൽ ഒരാളുടെ, അല്ലെങ്കിൽ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള കുട്ടിയുമായിരുന്നു ആ ഡോക്ടറെങ്കിൽ അവർ ഈ പറയുന്ന 50 മീറ്റർ അല്ലെങ്കിൽ 100 മീറ്റർ വിട്ടു നിൽക്കുമായിരുന്നോ? ഇത് എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? അവിടെ നിയമം പറയുമായിരുന്നോ? ഇത്രയും മാത്രമേ എനിക്ക് ആ ഉദ്യോഗസ്ഥരോടു ചോദിക്കാനുള്ളൂ സുരേഷ് ഗോപി പറഞ്ഞു.

വരുന്ന ആളിന്റെ ആവശ്യം എന്താണ് എന്ന് അറിഞ്ഞ് മനസിലാക്കി പോലീസ് പെരുമാറണം, ആ വരുന്ന ആളിന്റെ മനോനില അറിയണം, അവിടെ അവര്‍ നിയമം നോക്കുമായിരുന്നോ. ഈ കൊണ്ടുവന്നിരിക്കുന്ന ആളുടെ മനസിലെ പ്രവൃത്തി, അപകടം എന്നത് പോലീസ് എന്ന് പറയുന്നത് ചുമ്മാ കാണുന്നത് മാത്രമല്ലല്ലോ. അവനൊരു ദീര്‍ഘവീക്ഷണം ഉണ്ടാകേണ്ടേ. സാധ്യതകള്‍ എന്താണ്. ഇവനൊരു തല്ല് കഴിഞ്ഞ് വന്നിരിക്കുന്ന ആളാണ്. പെണ്‍കുട്ടിയുടെ അടുത്ത് ഒറ്റക്ക് വിട്ടിട്ട് പോകാന്‍ പാടുണ്ടായിരുന്നോ. അതില്‍ നിയമം തടസം നില്‍ക്കാന്‍ പാടുണ്ടോ എന്ന് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി.