രഹസ്യബന്ധമെന്ന് സംശയം ഭാര്യയെ കൊന്നു കുഴിച്ചുമൂടി

  • IndiaGlitz, [Friday,January 13 2023]

എറണാകുളം എടവനക്കാട് ഒന്നര വർഷം മുൻപു കാണാനില്ലെന്നു പരാതി നൽകിയ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭർത്താവ് പോലീസിനോട് കുറ്റസമ്മതം നടത്തി. വാചാക്കൽ സജീവൻ്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിൻ്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും ഒന്നര വർഷം മുമ്പ് സജീവൻ പരാതി നൽകിയിരുന്നു. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും അയൽക്കാർ പറയുന്നു. ഭാര്യ രമ്യയെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച കയർ കത്തിച്ചു കളഞ്ഞതായി പൊലീസിനോടു പ്രതി പറഞ്ഞു. ഈ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് സജീവൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ബലംപ്രയോഗിച്ചു കീഴ്‌പ്പെടുത്തി കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്തെന്നും എസ്പി വ്യക്തമാക്കി.

2021 ഓഗസ്റ്റ് 16നാണ് കൊലപാതകം നടന്നതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സംഭവ ദിവസം പ്രതി പുറത്തുപോയി വരുമ്പോൾ ഫോണിൽ സംസാരിക്കുകയായിരുന്ന ഭാര്യയെ കണ്ട് പ്രകോപിതനായി കൊലനടത്തിയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദൃശ്യം സിനിമയ്ക്ക് സമാനമായ കൊലപാതകത്തിനു ശേഷം സജീവൻ ഭാര്യയെക്കുറിച്ച് കഥകൾ ഉണ്ടാക്കികൊണ്ടിരുന്നു. ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്നും അതിനുള്ള തെളിവുകൾ ഉണ്ടാക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിൽ പലപ്പോഴായി പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു എന്നാണ് എസ്പി മാധ്യമങ്ങളോട് പറഞ്ഞത്. എറണാകുളം നായരമ്പലം നികത്തിത്തറ രമേശിൻ്റെ മകളാണ് രമ്യ.