ഒഡീഷ ട്രെയിൻ അപകടം: മരണം 288 കടന്നു; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

  • IndiaGlitz, [Saturday,June 03 2023]

ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 288 കടന്നു. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങികിടപ്പുണ്ടോ എന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. 237 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു, കേരളത്തിൽ നിന്നുൾപ്പെടെ 43 ട്രെയിനുകൾ റദ്ദാക്കി. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ശേഷമായിരുന്നു അപകടം. പരിക്കേറ്റവരിൽ നാല് മലയാളികളുണ്ട്. തൃശൂർ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഷാലിമറിൽ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചു കയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. അമ്പതിലേറെ ആംബുലൻസുകൾ സ്ഥലത്തെത്തിയെങ്കിലും ഇവ തികയാത്ത സ്ഥിതിയാണ്‌. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ബസുകൾ ഉപയോഗിക്കുന്നു. ദേശീയ ദുരന്ത നിവാരണസേനയും വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. അപകടത്തെ തുടർന്ന് ഒഡീഷയിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു.