ഷംസീർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ്

  • IndiaGlitz, [Thursday,August 03 2023]

ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞേ തീരൂവെന്ന നിലപാടിൽ ഉറച്ച് എൻഎസ്എസ്. നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരം പ്രണപ്പെടുത്തും വിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്ത പക്ഷം സംസ്ഥാന ഗവൺമെന്‍റ് സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കണം എന്ന മൂന്ന് ആവശ്യങ്ങളാണ് എൻ എസ് എസ് ഉന്നയിച്ചിരുന്നത്. സർക്കാർ നിലപാട് അറിഞ്ഞതിനു ശേഷം മറ്റു സമര നടപടികളിലേക്ക് നീങ്ങുമെന്നാണ് സംഘടന അറിയിക്കുന്നത്.

ഷംസീറിൻ്റെ ന്യായവാദങ്ങൾ ഉരുണ്ട് കളിയാണെന്നാണ് എൻ എസ് എസിൻ്റെ വിമർശനം. ഹൈന്ദവ ആക്ഷേപം തുടർന്നാൽ വിട്ടുവീഴ്ച ഇല്ലാത്ത എതിർപ്പ് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുകുമാരൻ നായർ നൽകി. സർക്കാർ നിലപാടിനനുസൃതമായി ഭാവി തീരുമാനങ്ങൾ പ്രഖ്യാപിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണ് എന്ന പ്രതികരണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയിൽ നിന്ന് ഉണ്ടായത്. എം വി ഗോവിന്ദന്റേത് പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളൂ വെന്നും ജി സുകുമാരൻ നായർ പറഞ്ഞു.