'പത്തൊൻപതാം നൂറ്റാണ്ട്' ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയത് രഞ്ജിത്തിൻ്റെ വാശി: വിനയൻ

പത്തൊൻപതാം നൂറ്റാണ്ട്’ എന്ന തൻ്റെ ചിത്രത്തെ IFFK യിൽ നിന്ന് ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൻ്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ പരാമർശിച്ചു. സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് സിനിമയെ തഴഞ്ഞതെന്നും വിനയൻ സമൂഹമാധ്യമത്തിൽ പങ്കിട്ട കുറിപ്പിൽ പറഞ്ഞു. സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ സിനിമ IFFK യിൽ പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു എന്നും ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയെ വാനോളം പ്രശംസിക്കുകയും ചെയ്തു വെന്നും വിനയൻ കൂട്ടിചേർത്തു.

ബഹുമാനപ്പെട്ട മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതു ചെയ്യും എന്നാണ്. പക്ഷേ അക്കാദമിയുടെ ബൈലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ രഞ്ജിത്ത് കാണിച്ചത് കുബുദ്ധിയാണെന്ന് വിനയൻ വിമർശിച്ചു.