ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നെതർലാൻഡ്സിന് അട്ടിമറി ജയം

ലോകകപ്പ് ക്രിക്കറ്റിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതർലൻഡ്സിന് 38 റൺസ് വിജയം. ട്വൻ്റി 20 ലോകകപ്പിന് പിന്നാലെ ഏകദിന ലോകകപ്പിലും ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെന്ന അപൂർവ്വ നേട്ടവും ഇതോടെ നെതർലൻഡ്സ് സ്വന്തമാക്കി. സ്കോര്‍: നെതര്‍ലന്‍ഡ്സ് 245/8(43), ദക്ഷിണാഫ്രിക്ക 207(42.4).

മഴമൂലം 43 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ് ഉയര്‍ത്തിയ ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ ടെമ്പ ബവുമ (16), ക്വിന്റണ്‍ ഡികോക്ക് (20), എയ്ഡന്‍ മര്‍ക്രം (1), റസി വാന്‍ ഡര്‍ ഡസെന്‍ (4) എന്നിവരുടെ വിക്കറ്റ് 15 ഓവര്‍ തികയും മുമ്പേ വീണു. ഹെയിന്റിച്ച് ക്ലാസെനും (28) ഡേവിഡ് മില്ലറും (43) ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ടീം സ്‌കോര്‍ 89ല്‍ നില്‍ക്കെ ക്ലാസെന്‍ വീണു. പിന്നീട് റണ്‍നിരക്ക് ഉയര്‍ത്തിയ മില്ലര്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും 31ാം ഓവറില്‍ വാന്‍ ബീക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഇതോടെ നെതര്‍ലാന്‍ഡ്‌സ് വിജയമുറപ്പിച്ചു. കേവലം 207 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ നെതർലാൻഡ്സ് മത്സരത്തിൽ 38 റൺസിന്റെ വിജയം സ്വന്തമാക്കി.