കൊല്ലപ്പെട്ട അമ്പാടിയുടെ വീട് സന്ദർശിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ

  • IndiaGlitz, [Wednesday,July 19 2023]

ആർഎസ്എസ് ലഹരി മാഫിയ കൊലപ്പെടുത്തിയ അമ്പാടിയുടെ വീട് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഡിവൈഎഫ്ഐ നേതാവിൻ്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്, ബിജെപി ബന്ധമുള്ള ലഹരി, കഞ്ചാവ് ക്വട്ടേഷൻ സംഘമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അമ്പാടിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ആഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

കസ്റ്റഡിയിലുള്ളവർ ആർഎസ്എസ് ക്രിമിനൽ സംഘങ്ങളാണ്. കരുതി കൂട്ടി ഗൂഡാലോചന നടത്തിയാണ് 21 വയസുള്ള അമ്പാടിയെ കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകൻ എന്നത് കൊണ്ടാണ് ആർഎസ്എസ് കൊല നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കാപ്പിൽ കളത്തട്ട് ജങ്ഷനിൽ വെച്ചു നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു. അക്രമത്തിൽ കഴുത്തിനും കൈയ്ക്കും വെട്ടേറ്റു. കഴുത്തിനേറ്റ വെട്ടാണ് മരണത്തിനിടയാക്കിയത്.