ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

  • IndiaGlitz, [Saturday,July 01 2023]

മലയാള സിനിമാ പ്രേമികള്‍ക്കു മുന്നില്‍ മിന്നിമായുന്ന പ്രമുഖ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നാണ് 'ചമയം- പാണ്ഡ്യൻ'. പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ച മലയാളി പ്രേക്ഷകരുടെ പ്രിയ മേക്കപ്പ് മാന്‍ പാണ്ഡ്യൻ മലയാള സിനിമയില്‍ അമ്പതാണ്ട് പിന്നിടുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിച്ചും പാണ്ഡ്യനെ പൊന്നാടയണിയിച്ച് ആദരിച്ചും ഈ സുവര്‍ണ്ണനിമിഷം ആഘോഷിക്കപ്പെട്ടു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സത്യന്‍ മാഷിൻ്റെ പേഴ്സണല്‍ മേക്കപ്പ് മാനായ കൃഷ്ണരാജൻ്റെ സഹായിയായി തൻ്റെ പതിനാറാം വയസ്സിലാണ് തമിഴ്‌നാട്‌ സ്വദേശിയായ പാണ്ഡ്യൻ മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസിൻ്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം അതിനിടെ തമിഴിൽ അസ്സിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1972ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ എം ഒ ദേവസ്യയുടെ സഹായിയായാണ്‌ അദ്ദേഹം മേക്കപ്പ് അസിസ്റ്റന്റ്‌ ആവുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മലയാളം, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ ചമയം സഹായിയായി അദ്ദേഹം പ്രവർത്തിച്ചു. 1978-ൽ ജെ വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത മദാലസയിലാണ് ആദ്യമായി പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ് മാനായത്. തുടര്‍ന്നുള്ള കാലം മിക്ക പ്രമുഖ സൗത്ത് ഇന്ത്യന്‍ താരങ്ങളുടെയും മുഖം മിനുക്കാന്‍ അദ്ദേഹത്തിനു കഴിയുകയുണ്ടായി. അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായി പാണ്ഡ്യൻ മാറി. 2001ല്‍ കമല്‍ സംവിധാനം ചെയ്ത 'മധുരനൊമ്പരക്കാറ്റ്' എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. മലയാളത്തിനു പുറമെ തെലുങ്ക് താരങ്ങളായ എന്‍.ടി.ആര്‍, എസ്.വി.ആര്‍, കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും തമിഴില്‍ രജനികാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും പാണ്ഡ്യൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്യുന്ന 'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രമാണ് പാണ്ഡ്യൻ ചമയം നിര്‍വഹിക്കുന്ന പുതിയ ചിത്രം. പി.ആര്‍.ഒ- വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്.

More News