ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹാജരായി

  • IndiaGlitz, [Monday,July 31 2017]

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ എ എസ് സുനില്‍രാജ് എന്ന അപ്പുണ്ണി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ളബിലാണ് ഹാജരായത്. ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും നോട്ടീസ് കിട്ടിയില്ല എന്നായിരുന്നു ഒളിവിലുള്ള അപ്പുണ്ണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്ന് ഹാജരാകുകയായിരുന്നു.

അതേസമയം മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് അപ്പുണ്ണിയെ വിളിച്ചതിന് പൊലീസിന്റെ പക്കല്‍ തെളിവുണ്ടെന്ന് പറയുന്നു. നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള സൌഹൃദത്തെ കുറിച്ച് അപ്പുണ്ണിയില്‍നിന്നു വ്യക്തത തേടേണ്ടതുണ്ടെന്നാണു പൊലീസ് പ്രോസിക്യൂഷന്‍ മുഖേന കോടതിയെ അറിയിച്ചിരുന്നു.

നിലവില്‍ കേസില്‍ അപ്പുണ്ണിയെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ചോദ്യം ചെയ്യലിനുശേഷം നിയമാനുസൃത നടപടിയുണ്ടായേക്കാം.പള്‍സള്‍ സുനി അപ്പുണ്ണിയെ വിളിക്കുമ്പോള്‍ എല്ലാം ദിലീപും അപ്പുണ്ണിയും ഒരേ ടവറിനു കീഴിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചു പലരും ദിലീപുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസിന് തെളിവുലഭിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ജയിലില്‍ വച്ചെഴുതിയ കത്ത് കൈമാറാന്‍ സഹതടവുകാരന്‍ വിഷ്ണു വിളിച്ചതും അപ്പുണ്ണിയെയാണ്. തുടര്‍ന്ന് കത്തിന്റെ കോപ്പി വാട്സാപ്പ് ചെയ്തതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്.