അപകീർത്തിക്കേസ്‌: മാപ്പു പറയില്ലെന്ന് രാഹുൽ ​ഗാന്ധി സുപ്രീംകോടതിയിൽ

  • IndiaGlitz, [Thursday,August 03 2023]

അപകീർത്തി പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി. സുപ്രീം കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആണ് രാഹുൽ ഗാന്ധി നയം വ്യക്തമാക്കിയത്. താൻ കുറ്റക്കാരനൻ അല്ലെന്നും ആരോപിക്കപ്പെട്ട കുറ്റം നിലനിൽക്കുന്നത് അല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാപ്പു പറയണമായിരുന്നെങ്കിൽ അത് നേരത്തെ ആകാമായിരുന്നെന്നും രാഹുൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു കൊല്ലത്തെ തടവു ശിക്ഷ സ്റ്റേ ചെയ്യണമെന്നും അതിലൂടെ ലോക്സഭയുടെ നിലവിലെ സമ്മേളനത്തിലും തുടർ സമ്മേളനങ്ങളിലും പങ്കെടുക്കാൻ അവസരം നൽകണമെന്നും രാഹുൽ അഭ്യർഥിച്ചു.

2019 ഏപ്രിലിൽ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരേ കേസെടുക്കുന്നതിലും തുടർന്ന് എം പി സ്ഥാനം നഷ്ടമാകുന്നതിലും കലാശിച്ചത്. മോദി സമുദായത്തെ ഒട്ടാകെ അപമാനിക്കുന്നതാണ് രാഹുലിൻ്റെ പരാമർശമെന്ന് കാണിച്ച് ഗുജറാത്തിൽ നിന്നുള്ള എംഎൽഎ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. കേസിൽ സൂറത്തിലെ വിചാരണക്കോടതി രാഹുലിനെ രണ്ടു വർഷം തടവിന്‌ ശിക്ഷിച്ചിരുന്നു. കുറ്റക്കാരനാണെന്ന വിധിയും തടവും സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈക്കോടതിയും തള്ളി. ഇതേ തുടർന്നാണ് രാഹുൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.