അടൂര്‍ ലോകത്തെ മികച്ച സംവിധായകൻ: മുഖ്യമന്ത്രി

  • IndiaGlitz, [Thursday,January 19 2023]

ലോകം കണ്ട മികച്ച സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍ ആണെന്ന് മുഖ്യമന്ത്രി. അടൂർ ഇതിഹാസ തുല്യനാണെന്നും മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണെന്നുമാണ് മുഖ്യമന്ത്രി പ്രശംസിച്ചത്. രാജ്യാന്തരതലത്തില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസഡറാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദേശാഭിമാനിയുടെ സമഗ്ര പുരസ്കാരം അടൂരിനു സമ്മാനിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം അടൂരിന് മുഖ്യമന്ത്രി സമ്മാനിച്ചു. എന്നാൽ ദേശാഭിമാനി പുരസ്കാരം സ്വീകരിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണെന്നും വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നുവെന്നും അടൂർ പറഞ്ഞു. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അടൂർ വ്യക്തമാക്കി.

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദങ്ങളില്‍ അടൂരിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണു മുഖ്യമന്ത്രിയുടെ പ്രശംസ. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം, സംവരണത്തിൽ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങൾ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷൻ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിൻ്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണു മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. അടൂരിനെ ജാതിവാദി എന്നു വിളിക്കുന്നതു ഭോഷത്തരമാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.എ.ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.