രണ്ടാം ട്വന്റി 20യിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

രണ്ടാം ട്വന്റി 20യില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം. 33 റണ്‍സിനാണ് ബുംറയും സംഘവും പരമ്പര സ്വന്തമാക്കിയത്. 186 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിൻ്റെ പോരാട്ടം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സില്‍ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഹനായകന്‍ ഋതുരാജ് ഗെയ്ക്‌വാദ് അര്‍ധ സെഞ്ചുറി നേടി ടോപ് സ്‌കോററായി. താരം 43 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. വെറും 26 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിൻ്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെ സഞ്ജു 40 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിങ്ങാണ് ടീം സ്‌കോര്‍ 180 കടത്തിയത്. റിങ്കു വെറും 21 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിൻ്റെയും രണ്ട് ഫോറിൻ്റെയും അകമ്പടിയോടെ 38 റണ്‍സെടുത്തു. ശിവം ദുബെ 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി രണ്ട് വിക്കറ്റെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ഓഗസ്റ്റ് 23 ന് നടക്കും.

More News